News Portal

ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു പി സർക്കാർ| uttar pradesh government imposes statewide ban on halal products after fir against several firms – News18 Malayalam


ഹലാൽ രേഖപ്പെടുത്തിയ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേസമയം, കയറ്റുമതിക്കായി നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമാകില്ല.

ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് നിയമത്തിലെ സെക്ഷൻ 89 പ്രകാരം ഹലാൽ സർട്ടിഫിക്കേഷൻ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി വിൽപ്പന വർധിപ്പിക്കാൻ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏർപ്പെ‌ടുത്തിയത്.

ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ ഹലാൽ സർട്ടിഫിക്കറ്റ് നൽകി വിൽപ്പന വർധിപ്പിക്കാൻ മതവികാരം മുതലെടുത്തെന്നാരോപിച്ചാണ് കേസെടുത്തത്.

ഈ കമ്പനികൾ സാമ്പത്തിക നേട്ടങ്ങൾക്കായി വിവിധ കമ്പനികൾക്ക് വ്യാജ ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതായി പരാതിയിൽ പറയുന്നു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

Summary: Uttar Pradesh government led by Chief Minister Yogi Adityanath banned the sale of halal-certified products after Lucknow police booked some organisations for providing forged certificates to retailers