അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേരെ എം.ഡി.എം.എയുമായി അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടവറം റോണക് വില്ലയില്‍ ലാന ജേക്കബ് (50), മകൻ റോണക് (22), മകന്റെ സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില്‍ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്
നേരത്തെ അറസ്റ്റിലായ അയിലറ സ്വദേശി പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രദീപിനെ തമിഴ്നാട്ടില്‍ നിന്ന് രണ്ട് ദിവസം മുമ്ബാണ് പിടികൂടിയത്. ഇയാള്‍ റിമാൻഡിലാണ്. പ്രദീപിന് ഒളിവില്‍ പോകാനും മറ്റും ലീന സഹായിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. റോണക് ആയിരുന്നു ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചിരുന്നത്. ആകാശിന് റോണക്കിനൊപ്പം ഇടപാടില്‍ പങ്കുണ്ട്. കഴിഞ്ഞ നവംബറില്‍ ബൈപ്പാസില്‍ വച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷയില്‍ നിന്നും ഏറത്ത് സാജന്റെ പച്ചക്കറി കടയില്‍ നിന്നും എം.ഡി.എം.എ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രദീപാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം മുറുകിയതോടെ പ്രദീപ് നാടുവിട്ടു. പ്രതികളെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.