സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ്: തലസ്ഥാനത്തും നിരവധി സ്ത്രീകളുടെ പണം തട്ടി, പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് വി മുരളീധരന്‍
സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതി. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു.
പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്‍കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, കോഴിക്കൂട് വരെ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പണം അടച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും സാധങ്ങള്‍ ലഭിച്ചില്ല. മോഹന്‍ദാസ്, ഗിരിജ എന്നിവരാണ് ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയത്. ഈ സൊസൈറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്ന മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്റെ ചിത്രവും വെബ് സൈറ്റില്‍ കാണാം.
; അന്തർസംസ്ഥാന ലഹരിക്കടത്തിലെ ഇടനിലക്കാരില്‍ പ്രധാനി ഡ്രോപ്പേഷ് രവീഷ് പിടിയില്‍
അനിത കുമാരി, ഹേമ ആര്‍.ചന്ദ്രന്‍, നീതു, ദേവിക ബിആര്‍, ഗായത്രി, ബിനുകുമാരി, അഞ്ചു വി നാഥ്, അനഘ, സിന്ധു, അഖില എന്നിവരാണ് നിലവില്‍ പോത്തന്‍കോട് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. അണ്ടൂര്‍കോണം, മംഗലപുരം പഞ്ചായത്തുകളിലും നിരവധി പേര്‍ക്ക് സമാനമായി പണം നഷ്ടമായിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവരുമെന്നാണ് വിവരം. ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പോത്തന്‍കോടിലെ ഓഫീസ് പൂട്ടിയ നിലയിലാണ്. പണം കൈപ്പറ്റിയ മോഹന്‍ദാസ്, ഗിരിജ എന്നിവരെ ഫോണിലും ബന്ധപ്പെടാന്‍ കഴിയുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സിഎസ്‌ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായ ബന്ധമുള്ളവരാണോ പ്രതികള്‍ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.