News Portal

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട.അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.

രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) കേസില്‍ വിധി പ്രഖ്യാപിച്ചത്.

 

നേരത്തെ, കേസില്‍ അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാർ ജോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

 

2021 ഏപ്രില്‍ അഞ്ചിന് കുമ്ബഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച്‌ മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.

 

പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ എസ്.എച്ച്‌.ഒ. ബിനീഷ് ലാല്‍ ആണ് കേസ് അന്വേഷിച്ച്‌ 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. നവീൻ എം.ഈശോ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹാജരായി. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ച സംഭവവും ഉണ്ടായി. കേസില്‍ ആകെ 41 സാക്ഷികള്‍ മൊഴി നല്‍കി.

 

രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ കുട്ടി ഏതാനും നാള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ സാക്ഷിയായി.