News Portal

പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!



കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് കോള്‍ വന്ന മൊബൈല്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഡിവൈഎസ്പിയും എസ്പിയും സ്റ്റേഷനിൽ തന്നെയുണ്ടെന്നും വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും എംഎൽഎ ഗണേഷ് കുമാര്‍.

‘4.45 -ഓടെ തട്ടിക്കൊണ്ട് പോയി. അഞ്ച് മണിയോടെ ഞാൻ അറിഞ്ഞു. തുറവുഞ്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളിച്ചിരുന്നു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറ‍ഞ്ഞു. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എസ്പിഎയേയും ഡിവൈഎസ്പിയേയും വിളിച്ച് അലര്‍ട്ട് ചെയ്തിരുന്നു. അപ്പോൾ തന്നെ എസ്ഐ അന്വേഷണത്തിന് പോയതായി പറഞ്ഞിരുന്നു. അഞ്ചേകാലോടെ തന്നെ പൊലീസ് അലര്‍ട്ടായിരുന്നു. എല്ലായിടത്തേക്കും വയര്‍ലെസ് സന്ദേശം കൈമാറിയിരുന്നു. സഹോദരൻ പറയുന്നത് വണ്ടി അവിടെ പാര്‍ക്ക് ചെയ്തിരുന്നു എന്നാണ്. എന്നിട്ടും ആ കുട്ടിയെ പിടിക്കാതെ ചെറിയ കുട്ടിയെ മാത്രമാണ് പിടിച്ച് കൊണ്ടുപോയത്. വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ വലിയ ക്രിമിനലായിരിക്കും അത്. അല്ലാതെ പിഞ്ചുകുഞ്ഞിനോട് അങ്ങനെ കാണിക്കാനാകില്ല. നമ്മളെല്ലാം ആകെ വിഷമത്തിലാണ്’, ഗണേഷ് പറ‍ഞ്ഞു.

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടികൊണ്ട് പോയത്. കാറിൽ 4 പേരുണ്ടെന്നാണ് റിപ്പോർട്ട്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു.