2 കുട്ടികളുടെ അമ്മയായ പ്രബിഷ പോയത് 3 വിവാഹം കഴിച്ച മുഹമ്മദ് സദ്ദാം ഹുസൈനുമായി: ഒടുവിൽ കൂടെ കൊണ്ടുപോയ കുഞ്ഞും ശല്യമായി
മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗർകോവിൽ സ്വദേശിനി പ്രബിഷ, ഇവരുടെ കാമുകൻ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദ്ദാം ഹുസൈൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഒരു വയസുള്ള മകനെയാണ് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ മദ്യം നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഇരയമൻതുറ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ചീനുവിന്റെ ഭാര്യയാണ് പ്രബിഷ. നാലു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. കൊല്ലപ്പെട്ട ഒരു വയസുള്ള അരിസ്റ്റോ ബ്യൂലനെ കൂടാതെ മൂന്നു വയസുള്ള നട്സൺ റോയി എന്നൊരു മകനും ഇവർക്കുണ്ട്. ഇതിനിടയിലാണ് പ്രബിഷ മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് സദ്ദാം ഹുസൈനുമായി പ്രണയത്തിലാകുന്നത്. ഭാര്യയുടെ പ്രണയത്തെ കുറിച്ചറിഞ്ഞ ചീനു ഇത് ചോദ്യം ചെയ്തു. ഇതോടെ ചീനുവും പ്രബിഷയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുകയായിരുന്നു.
ഇതിനിടെ പ്രബിഷ ഇളയ മകൻ അരിസ്റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിട്ടു. തൂത്തുക്കുടിയിലായിരുന്ന ഇവർ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴിപണയിലെത്തിയത്. മുഹമ്മദ് സദാം ഹുസൈനും പ്രബിഷയ്‌ക്കും രാത്രിയിൽ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്റ്റോ ബ്യൂലൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കരഞ്ഞു. തുടർന്ന് മദ്യലഹരിയിലിരുന്ന സദാം ഹുസൈൻ കുട്ടിയുടെ വായിൽ മദ്യം ഒഴിച്ചു. കരച്ചിൽ നിറുത്താത്തതിനെ തുടർന്ന് തലയിൽ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.
ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. ബോധം വരാത്തതിനെ തുടർന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വായിൽ മദ്യമൊഴിച്ച ശേഷം തലയിൽ മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നൽകിയ ശേഷം കുട്ടിയെ ഒരു മണിക്കൂർ ക്രൂരമായി മർദ്ദിച്ചെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.