News Portal

കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി


 

കോയമ്പത്തൂര്‍: കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേയ്ക്ക് മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

അതേസമയം തമിഴ്നാട് എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിന്‍ ഗിരീഷ് രംഗത്തെത്തി. കേരള സര്‍ക്കാര്‍ തമിഴ്‌നാടിനെ കൂട്ടുപിടിച്ച് വേട്ടയാടുകയാണെന്നായിരുന്നു വിമര്‍ശനം.

നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസ് തടഞ്ഞ് എംവിഡി പരിശോധന നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലും മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ബസിന് ഒരു ലക്ഷത്തിലധികം രൂപ പിഴയിട്ടിരുന്നു. പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് പിഴയീടാക്കി വിട്ടയച്ചത്.

ഇന്നലെ നാലിടത്താണ് ബസ് തടഞ്ഞ് പിഴയിട്ടത്. ആകെ 37500 രൂപ കേരളത്തില്‍ മാത്രം പിഴ ചുമത്തി. പിന്നാലെ തമിഴ്നാട്ടിലെ ചാവടി ചെക്ക് പോസ്റ്റില്‍ വെച്ച് ബസിന് 70,410 രൂപ പിഴ ഈടാക്കി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്സ് കൂടെ ഈടാക്കി. നികുതിയായി 32000 രൂപയും പെനാല്‍റ്റി ടാക്സായി 32000 രൂപയുമടക്കമാണ് റോബിന്‍ മോട്ടോഴ്സ് അടച്ചത്.